മുതിര്‍ന്നവരുടെ ഒളിച്ചുകളികള്‍
മുതിര്‍ന്നവരുടെ ഒളിച്ചുകളികള്‍
15 Nov 2010
നിഷ്‌കളങ്കമായ ആഹ്ലാദാനുഭവമാണ് ഏതുതരം ഒളിച്ചുകളിയും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. അതിനാല്‍ അവര്‍ അതില്‍ മുഴുകുന്നതില്‍ വിസ്മയിക്കാനൊന്നുമില്ല. എന്നാല്‍, മുതിരുംതോറും ഒളിച്ചുകളികളുടെ മട്ടുകള്‍ മാറുന്നു. അമ്മുവിന്റെ ഒളിച്ചുകളിയേക്കാള്‍ എത്ര സമര്‍ഥവും സങ്കീര്‍ണവുമാണ് അവളുടെ അച്ഛനമ്മമാരുടെ 'ഹൈഡ് ആന്‍ഡ് സീക്ക്' എന്നോര്‍ത്ത് അമ്പരക്കാതിരിക്കാന്‍ സിനിമ കണ്ടുകഴിയുമ്പോള്‍ നമുക്കു സാധിക്കില്ല.എന്തിനാണ് ഈ ഒളിച്ചുകളിയത്രയും? തുച്ഛസന്തോഷത്തിനുവേണ്ടി എത്രവലിയ ആത്മവഞ്ചന! വാസ്തവത്തില്‍ ഓരോ ഒളിച്ചുകളിയിലും മറ്റാരെയെങ്കിലും വഞ്ചിക്കുന്നതിനെക്കാള്‍ എത്രയോ ഏറിയ അളവില്‍ മുതിര്‍ന്ന വ്യക്തികള്‍ സ്വയം വഞ്ചിക്കുന്നുണ്ട്.
സമൂഹത്തില്‍ 'സന്തുഷ്ടകുടുംബജീവിതം' അഭിനയിക്കുന്ന എത്രയെത്രയോ ആളുകള്‍ക്ക് കണ്ണാടി നോക്കാനവസരം നല്‍കുന്നു 'കോക്ക്‌ടെയില്‍' എന്ന മലയാളസിനിമ. ആത്മവഞ്ചനയുടെയും ആത്മാരാധനയുടെയും ആഘോഷങ്ങള്‍ കണ്ടു ശീലിച്ചവര്‍ക്കുമുന്നില്‍ ആത്മവിചാരണയുടെ വ്യത്യസ്തപാഠം അവതരിപ്പിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രസക്തി. സാധാരണ ഗതിയില്‍ പരാജയമടയുകയാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പൊതുവേയുള്ള വിധി. എന്നാല്‍, ഇതിന് വ്യത്യസ്തമായൊരു പ്രതികരണമാണ് പ്രേക്ഷകരില്‍നിന്നുണ്ടായിട്ടുള്ളതെന്ന് അണിയറക്കാര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പതിവുനായകപ്രതിച്ഛായയില്‍ സമവാക്യങ്ങള്‍ക്കനുസരിച്ച് നിര്‍മിക്കപ്പെട്ട സിനിമയല്ലാത്തതിനാല്‍, പ്രേക്ഷകരുടെ വെള്ളപ്പൊക്കത്തില്‍ തിയേറ്ററുകള്‍ മുങ്ങിപ്പോയെന്നൊന്നും അവകാശപ്പെടാന്‍ കഴിയില്ല. ഇത്തരമൊരു സിനിമയുമായി വരുമ്പോള്‍ അതിനുലഭിക്കുന്ന സ്വീകരണം ഏതുമട്ടിലുള്ളതായിരിക്കുമെന്നതിനെപ്പറ്റിയുള്ള വ്യക്തമായ ബോധം അണിയറക്കാര്‍ക്കുണ്ടായിരുന്നുവെന്നത് ശുഭസൂചനയാണ്. യാഥാര്‍ഥ്യബോധമുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് നിരാശപ്പെടേണ്ടിവരില്ലെന്ന സന്ദേശമാണ് ഈ ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. അത് ആരോഗ്യകരമായ ഫലമുണ്ടാക്കുമെന്നുറപ്പ്.
സാധാരണമട്ടിലുള്ള നായക-നായികാ-പ്രതിനായകഘടനയില്‍നിന്നു മാറിനില്‍ക്കാന്‍ കാട്ടുന്ന ധൈര്യത്തില്‍നിന്നു തുടങ്ങുന്നു 'കോക്ക്‌ടെയിലി'ന്റെ വ്യത്യസ്തത. ജയസൂര്യയും അനൂപ്‌മേനോനുമുള്ള സിനിമയില്‍ വിപണിയുടെ നിയമമനുസരിച്ച് ആദ്യത്തെയാള്‍ക്കാവണം നായകവേഷം. എന്നാല്‍, ഇതില്‍ നേരെ മറിച്ചാണ് സംഗതി. രവി ഏബ്രഹാമും(അനൂപ്‌മേനോന്‍)പാര്‍വതിയും(സംവൃത) പ്രണയവിവാഹം ചെയ്ത് സന്തുഷ്ടകുടുംബജീവിതം നയിക്കുന്നവരാണ്. ഒരു മകളുണ്ട്- അമ്മു. ഇരുവരുടെയും ജീവിതത്തിന്റെ അച്ചുതണ്ട് അവളാണെന്നുവേണം പറയാന്‍. ഭാര്യയുടെ എല്ലാ ജന്മദിനത്തിലും രാത്രി കൃത്യം പന്ത്രണ്ടാകുമ്പോള്‍ ഇരുട്ടത്ത് കേക്കും മെഴുകുതിരിയുമായെത്തി സര്‍പ്രൈസ് സൃഷ്ടിക്കുന്ന, കൂട്ടായ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഭാര്യയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നു വിശ്വസിക്കുന്ന, അതു നടപ്പാക്കാന്‍ സൗകര്യമൊരുക്കുന്ന മാതൃകാഭര്‍ത്താവാണ് രവി. അവളുടെ ഭാഗ്യമാണ് ഇങ്ങനെയൊരു ഭര്‍ത്താവ് എന്ന് മറ്റു വനിതകള്‍ക്ക് നെടുവീര്‍പ്പിടാന്‍ പറ്റിയ സാഹചര്യം. രവി ഓഫീസിലും ഒരു പുലിതന്നെ. ഏതു കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹത്തിന്റെ കയ്യില്‍ പരിഹാരമുണ്ട്. ആരാധന തോന്നാന്‍ വേറെ വല്ലതും വേണോ?
അങ്ങനെയിരിക്കെയാണ് രവിയുടെയും പാര്‍വതിയുടെയും വണ്ടിയിലേക്ക് വഴിയോരത്തുനിന്ന് ലിഫ്റ്റ് ചോദിച്ചുകൊണ്ട് വെങ്കി പ്രവേശിക്കുന്നത്. തുടക്കത്തിലൊക്കെ വല്ലാതെ നിഷ്‌കളങ്കനായിരുന്ന അയാള്‍ അമ്മുവിനെ വെച്ച് വിലപേശല്‍ തുടങ്ങുന്നതോടെ പ്രേക്ഷകര്‍ ആകാംക്ഷയുടെ മുള്‍മുനയിലാകുന്നു. വെങ്കിയെ അവതരിപ്പിക്കുന്നത്
ജയസൂര്യയായതുകൊണ്ട്, അയാള്‍ അതിക്രമമൊന്നും പ്രവര്‍ത്തിച്ചുകളയില്ലെന്നൊരു തോന്നല്‍ നമുക്കുണ്ടായേക്കാം. എന്നാല്‍ എന്തും ചെയ്തുകളയുമെന്ന മട്ടില്‍ അപരിചിതമായൊരു ഭാവം അങ്ങേയറ്റംവരെ സൂക്ഷിക്കാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നതാണ് വാസ്തവം. പ്രതിച്ഛായയ്ക്ക് പുല്ലുവില കല്പിക്കുന്നൊരു നടനായി മാറുന്ന താരത്തെയാണിവിടെ കാണുന്നത്. അഭിനന്ദനാര്‍ഹമാണ് വ്യത്യസ്തതയ്ക്കുള്ള ഈ ശ്രമം.
പ്രിയദര്‍ശന്റെ കൂടെ ജോലിചെയ്ത പരിചയവുമായാണ് അരുണ്‍കുമാര്‍ എന്ന സംവിധായകന്‍ 'കോക്ക്‌ടെയിലി'ലൂടെ അരങ്ങേറ്റം കുറിക്കുന്നത്. 'ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീല്‍' എന്ന ചിത്രത്തില്‍നിന്നാണ് 'കോക്ക്‌ടെയിലി'ന്റെ ആശയം രൂപപ്പെടുത്തിയിട്ടുള്ളതെന്ന് അണിയറക്കാര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളീയപരിസരത്തിലേക്ക് ഈ ചിത്രത്തെ മാറ്റിയെടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നു പറയുമ്പോള്‍ത്തന്നെ, അവസാനഭാഗത്തെ ഗുണപാഠശകലം അല്പം കല്ലുകടിയുണ്ടാക്കുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. പുരുഷനും സ്ത്രീയും ഒരേ മട്ടില്‍ പങ്കാളിയാകുന്ന തെറ്റുകളില്‍(?) സ്ത്രീ മാത്രം ശിക്ഷയനുഭവിക്കുകയും പുരുഷന് മാപ്പും സ്‌നേഹവും നിര്‍ലോഭം കിട്ടുകയും ചെയ്യുന്നുവെന്ന സൂചനയിലാണ് സിനിമ അവസാനിക്കുന്നത്. അതാണ് കേരളത്തിലെ യാഥാര്‍ഥ്യമെന്നതു ശരിയായിരിക്കാം. ''തെറ്റുചെയ്താല്‍ കണ്ടോ, ശിക്ഷ ഇങ്ങനെയായിരിക്കും'' എന്നമട്ടില്‍ അത് ആവിഷ്‌കരിച്ചുവെക്കുന്നതില്‍ അത്ര ശരിയുണ്ടോ എന്നാണ് ശങ്ക.


No comments:
Post a Comment